ഗുരു

എല്ലാ ശനിയാഴ്ച രാത്രികളിലും എന്തെങ്കിലും സിനിമ കണ്ട് അതിനെക്കുറിച്ച് ചിന്തിച്ച് കിടക്കുക പതിവാണ്… വളരെക്കാലമായി ഒരു നല്ല സിനിമ കണ്ടിട്ട് . ചെറിയ പ്രായത്തിലെന്നോ കണ്ട് ഇന്നും മനസ്സില്‍ ചില ഏടുകള്‍ മങ്ങി മറഞ്ഞ് കിടക്കുന്ന സിനിമകളില്‍ ഒന്നാണ് ഗുരു.. വാക്കാണ് സത്യം സത്യമാണ് ഗുരു, ഗുരുവാണ് ദൈവം ഈ വാക്കുകള്‍ ചെറിയ പ്രായത്തില്‍ തന്നെ മനസ്സില്‍ മായാതെ കിടന്നു….അപ്പോള്‍ മനസ്സിലേക്ക് സത്യങ്ങള്‍ പകരാത്തവര്‍ ഗുരുക്കന്മാരല്ലേ… ആകാം കാരണം അവര്‍ പറഞ്ഞ തെറ്റിലും കാണും പഠിക്കാന്‍ നൂറു നൂറു കാര്യങ്ങള്‍…
സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി പല സൈറ്റുകളില്‍ പരതി. എങ്ങുമില്ല… അവസാനം യൂട്യൂബില്‍ അത് ഞാന്‍ കണ്ടെത്തി…
ഒരോ ഭാഗങ്ങളായി കാണാന്‍ തുടങ്ങി…
കിടക്കക്ക് അരികില്‍ നിവര്‍ത്തു വെച്ച ലാപ്പ് ടോപ്പിലെ വെട്ടം കണ്ണുകള്‍ക്ക് അസ്സഹിനീയമായി തോന്നിയപ്പോള്‍ ഞാന്‍ കുറച്ചു നേരം കണ്ണുകളടച്ച് എന്റെ ഗുരുക്കന്‍മാരെ മനസ്സിലോര്‍ത്തു…
എന്നും ശകാരിച്ച് അടിച്ചിരുന്ന ഏലിയാമ്മ ടീച്ചറിനെ… സ്നേഹം വാരിക്കോരിത്തന്ന ഗ്രേസ്സി ടീച്ചറിനെ…കൂട്ടുകാരിയെപ്പോലെ ആയ പൊന്നമ്മ ടീച്ചറിനെ… അമ്മയേക്കാള്‍ സ്നേഹം തന്ന ശ്യാമള ടീച്ചറിനെ… കോളേജിലെത്തിയപ്പോളാണ് മറ്റൊരു തരക്കാരായ അദ്ധ്യാപകരെ കണ്ടത്.. അവിടെ ഗുരു ശുഷ്യ ബന്ധങ്ങളില്ല… (പൂര്‍ണ്ണമായി വംശനാശം സംഭവിച്ചിട്ടില്ല…) കിട്ടുന്ന കാശിന് ജോലിചെയ്യുന്ന , പ്രൊഫഷണല്‍സ് എന്ന് അവകാശപ്പെടുന്ന കുറേ അദ്ധ്യാപകര്‍…ജീവിതത്തെ മൊഡ്യൂളുകളായി തിരിച്ച് ലെസ്സണ്‍ പ്ലാനുകള്‍ തയാറക്കിയവര്‍… പ്രണയത്തെ ആഭാസമായി നിര്‍വ്വചിച്ചവര്‍…ഒരോ സംസ്കാരങ്ങളെ പുശ്ചത്തോടെ കാണുന്നവര്‍. ലൈബ്രറിയുടെ മൂലകളില്‍ വളര്‍ച്ചയെ കെട്ടിയിട്ടവര്‍..പരസ്പരം ചെളികോരി ഏറിയുന്നവര്‍ ‍… ഉയര്‍ന്ന സ്ഥാനങ്ങള്‍ക്കായി ഉന്നതങ്ങളില്‍ പോയി പാദസേവ ചെയ്യുന്നവര്‍…അങ്ങനെ അങ്ങനെ…
അവിടെ വിദ്ധ്യാര്‍ത്ഥികള്‍ വരുന്നു എന്തോ പഠിക്കുന്നു…പഠനത്തിനൊടുവില്‍ ആ അദ്ധ്യാപകന്റെ പേരു പോലും അറിയാതെ പോകുന്നു.
എന്നക്കയോ എനിക്ക് എന്റെ ഗുരുക്കന്മാരില്‍ ചിലരുമായി ആശയ സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടാതായി വന്നു.. ഒഴിവാക്കേണ്ടിയിരുന്ന ഒന്ന്… അതില്‍ ഒന്ന് ഗണിത ശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന് ഞങ്ങളുടെ ഒരു മാഷ്…ദാമോദരന്‍ മാഷ്.. എന്നും എനിക്ക് അദ്ദേഹത്തിനോട് നേരിട്ട് മാപ്പ് ചോദിക്കണം എന്നുണ്ട്. മനസ്സിലെ ഈഗോയോ… അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചതിലോ അത് നീണ്ടുനീണ്ടു പോയ്..
അദ്ദേഹത്തെ കാണുമ്പോള്‍ എന്നും മനസ്സില്‍ ഒരു നൂറ് തവണ ഞാന്‍ മാപ്പ് ചോദിക്കും…എങ്കിലും ഇനി കാണുമ്പോള്‍ (സിനിമയുടെ ഹാങ്ങോവര്‍ ആയിരിക്കാം..)അദ്ദേഹത്തിനോട് സംസാരിക്കണം.. ഞാന്‍ തീരുമാനിച്ചുറച്ചു…
വീണ്ടും സീനിമയിലേക്ക് ഞാന്‍ ശ്രദ്ധ തിരിച്ചു…നേരം ഏകദേശം രാത്രി പതിനൊന്നു മണി… പെട്ടന്നാണ് എനിക്ക് സഹപാഠിയുടെ ഒരു മെസ്സേജ് വന്നത്..”ദാമോദരന്‍ സാര്‍ പാസ്സ്ഡ് എവേ…” ഇതായിരുന്നു ഉള്ളടക്കം… എന്റെ സങ്കടം കേള്‍ക്കാനോ മാപ്പ് തരാനോ ഇനി അദ്ദേഹം ഇല്ല… ഗണിതത്തിന്റെ കുടുക്കുകള്‍ പാതിവഴിയില്‍ അഴിച്ചിട്ട് അദ്ദേഹം യാത്രയായ്..കാലത്തിന്റെ കണക്കുകള്‍ക്ക് തെറ്റാന്‍ വയ്യല്ലോ… ഞാന്‍ സ്മരിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് അറിഞ്ഞുകാണുമോ…? ആ അത്മാവ് എന്നോട് ഒന്നു പുഞ്ചിരിച്ചുകാണുമോ? അതോ ജീവിതകാലം മുഴുവന്‍ ആ ശാപം അല്ലെങ്കില്‍ കുറ്റബോധം എന്റെ പിന്നാലേ കാണുമോ..?
ചിന്തകളില്‍ നിന്ന് എന്നെ ഉണര്‍ത്തി വീണ്ടും ഞാന്‍ കാത്തിരുന്ന വാക്കുകള്‍ എന്റെ കാതിന്റെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു…
“വാക്കാണ് സത്യം…സത്യാമാണ് ഗുരു… ഗുരുവാണ് ദൈവം…”

പ്രതിസന്ധി

ഇന്നലെ
‌‌‌‌‌‌‌‌‌‌‌‌‌————
ജന്മനാ എനിക്കൊരു മനസ്സുണ്ടായിരുന്നു. അമ്മതന്‍ വാക്കുകളും മുത്തശ്ശിയുടെ കഥകളും അവയ്ക്ക് വളമേകി.. ആ വളക്കൂറില്‍ എന്റെ മനസ്സ് വളര്‍ന്നു. തഴച്ച് തന്നെ… ജീവിതത്തില്‍ ഓരോ പ്രതിസന്ധി വരുമ്പോളും എന്റെ ചങ്ങാതി പറഞ്ഞു..ഇതൊക്കെ മനസ്സിന് കരുത്തേകും..നമുക്കൊരിക്കലും തളരേണ്ടി വരില്ല…. പ്രതിസന്ധി തന്ന ദൈവത്തിന് ഞാന്‍ നൂറായിരം നന്ദി പറഞ്ഞു. ആ പ്രതിസന്ധികള്‍ മനസ്സിന്റെ പേശികള്‍ക്ക് ബലമേകുമത്രേ!!
കാലങ്ങള്‍ കഴിഞ്ഞു… വായനയുടെ തണലില്‍ മനസ്സ് ഒരു യുവാവായി… തിളച്ച രക്തത്തെയാണല്ലോ അവന് ഒരോ നിമിഷവും നേരിടേണ്ടി വരുന്നത്… തിന്മകള്‍ കാണുമ്പോള്‍ അവന്‍ തിളക്കും.. തിളച്ചു മറിയും.
ഇന്ന്
——-
ചങ്ങാതിക്ക് മുഴുഭ്രാന്താണ്.. ഇന്നലെ അവന്‍ ഒരു പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അവന്‍ രക്ഷപെട്ടു. എന്റെ ജീവിതത്തേക്കാള്‍ എത്ര ശോഭനമാണ് അവന്റേത്. എന്റെ ചുറ്റും ആള്‍ക്കാര്‍ മൂക്കു പൊത്തി മലം തിന്നുന്നു. അല്ല അവരെ ആരൊക്കെയോ ചേര്‍ന്ന് തീറ്റിക്കുന്നു. അവര്‍ക്കത് വളരെ ആസ്വാദ്യകരമാണ്. ഞാന്‍ കണ്ണുകള്‍ പൊത്തി ചിരിക്കുകയാണ്. ചിലര്‍ അമ്മയെ വിറ്റ് കാശാക്കുന്നു. അവര്‍ക്കാണ് ഈ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം, പദവി. “പ്രതികരിക്കണം” ആ ചിന്ത മുളക്കുന്നിടത്തു തന്നെ വാടുന്നു. വയ്യ… !!ഒന്നുകില്‍ സത്വം വിറ്റ് മലം തിന്ന് സാധാരണക്കാരനായി ജീവിക്കാം. അല്ലങ്കില്‍ അമ്മപെങ്ങമാരെ വിറ്റ് വലിയ ആളാകാം. ഇതുമല്ലെങ്കില്‍ എല്ലാ പരിഹാസവുമേറ്റു വാങ്ങി,പഴഞ്ചനായി… തളര്‍ന്ന് ഒരു മൂലയിലൊതുങ്ങാം… മനസ്സ് വീണ്ടും ഒരു പ്രതിസന്ധിയിലാണ്…

മഴ എന്റെ അമ്മ

വീണ്ടും ഒരു മഴ. ജനാലക്കെരികിലൂടെ ഒരു ചൂടു കാപ്പി കുടിച്ച് ഞാന്‍ ഈ മഴയെ നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്. അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ?
ഈ മഴ എനിക്ക് വെറും മഴയല്ല. എന്റെ മനസ്സിനെ വളെരെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇത് എന്റെ അമ്മയാണ്.
പണ്ട് ഏട്ടന്‍ എനിക്കുണ്ടാക്കിത്തന്ന കടലാസു തോണിയെ ഈ മഴ മുക്കിക്കളഞ്ഞു. ഓടിച്ചെന്നെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉമ്മറപ്പടിയിലെ അച്ഛന്റെ ചാരുകസേരയിലെ തുണിയിലൊളിപ്പിച്ച പഴുത്ത ചൂരല്‍..
ഞാന്‍ അവിടെയിരുന്ന് മഴയെ ഇളിച്ചുകാട്ടി. മഴ ഉറഞ്ഞുകാട്ടി. ഞാന്‍ വീണ്ടും ഇളിച്ചു. മഴയും. അമ്മ എന്നോടുപറഞ്ഞു. മോനേ മഴ പാവമല്ലേ? നിനക്കു ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണ്ടേ അതിന് മഴപെയ്യണ്ടേ? മഴയെക്കുറിച്ച് എന്റെ ആദ്യ അറിവ്. എന്റെ അമ്മ പകര്‍ന്നു തന്നത്. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. ഒരു വെയിലിന്റെ സാമീപ്യത്തോടെ അവള്‍ എന്നെ ചിരിച്ചുകാട്ടി.
പിന്നെ ഒരോമഴയിലും ഞാന്‍ അവളൊട് കഥപറഞ്ഞങ്ങനെ ഉമ്മറപ്പടിയിലിരുന്നു. ചിലപ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് മഴയുടെ താരാട്ടും കേട്ട്, അമ്മയുടെ കഥകള്‍ കേട്ട്… പുറത്ത് മഴപെയ്യുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കഥകള്‍ കേട്ട് മഴയെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ? അപ്പോള്‍ ആ മഴ കഥ നമ്മുടെ മുന്നില്‍ അഭിനയിച്ചു കാണിക്കും. പിന്നെ രാത്രികളില്‍ ഈ മഴ ആരോടോ ദേഷ്യപ്പെടും വലിയ ഉച്ചത്തില്‍. അപ്പോള്‍ ഞാന്‍ എന്റമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന് പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും. സഹനത്തിന്റെ നെല്ലിപ്പലക കാണുമ്പോള്‍ ചിലപ്പോള്‍ അമ്മ എന്നെ അടിക്കും.. പക്ഷേ മഴ എന്നെ സമാധാനിപ്പിക്കും.സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി തലയി തൂത്ത് തരുമായിരുന്നു അമ്മ. അങ്ങനെ മഴയും അമ്മയും… മറക്കാന്‍ പറ്റുമോ?
ഞാന്‍ ഏറ്റവും വേദനിച്ച മൂഹൂര്‍ത്തങ്ങള്‍ക്കും മഴ സാക്ഷിയാണ്…..
ആടിത്തിമര്‍ത്ത് മറിഞ്ഞ് ചിരിച്ച് കളിച്ച് ഒരവധിക്കാലം എല്ലാവരേയും പോലെ ഞാനും…….അങ്ങനെ ഒരവധിക്കാലം തീരാന്‍ പോകുന്നു. ഇടവപ്പാതി അങ്ങനെ ഉറഞ്ഞ് തുള്ളി വരണുണ്ട്. അമ്മക്ക് അസുഖവും. വല്യമ്മയുടെ മകളുടെ കല്യാണമടുത്തു. ഇനി മൂന്നു ദിനം കൂടി. ഒരു തണുത്ത സന്ധ്യ. ആ തണുപ്പിനെ അതി ജീവിക്കാന്‍ അമ്മക്കാവുമായിരുന്നില്ല. മൗത്ത് കാന്‍സര്‍ അവരെ അത്രത്തോളം നോവിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ഒരു പിടച്ചില്‍ മനസ്സും അമ്മയുടെ ശരീരവും, ഒപ്പം തകര്‍ത്ത മഴയും. ഇനി മഴയത്ത് എനിക്കു കിടക്കാന്‍ അമ്മയുടെ മടിത്തട്ടില്ല.. അവള്‍ക്ക് താളം പിടിക്കാന്‍ അമ്മയുടെ താരാട്ടും….
വല്യമ്മയുടെ മകള്‍ക്ക് വളരെ അലോചനകള്‍ക്ക് ശേഷം ഒത്തു വന്ന വിവാഹം. അത് മുടങ്ങിക്കൂടത്രേ!! അന്നു രാത്രിതന്നെ എല്ലാം…. കോരിച്ചൊരിയുന്ന മഴയത്ത് ഓലകള്‍ മേഞ്ഞൊരു ശവകുടീരം. അന്ത്യകര്‍മ്മങ്ങള്‍ക്ക് എന്നെ കുളിപ്പിച്ചതും മഴയായിരുന്നു. ഈ മഴ നനഞ്ഞാന്‍ പൊടി തൂത്തുതരാന്‍ എനിക്കാരുമില്ല. ആരും…!! ഈ മഴയത്ത് ഒരു നനഞ്ഞ ആത്മാവ് എന്നെ കാണുന്നുണ്ടായിരിക്കാം.. ചാണകവരളിയില്‍ ആ ശരീരം നീറിനീറി ഭസ്മമായി… അതുവരെ ആ മഴയില്‍ ഞാന്‍ ആ കുടീരത്തിന്നു കാവലിരുന്നു…. എന്റെ ദേഹത്ത് മഴത്തുള്ളികള്‍ തലോടി..എന്റെ കണ്ണീരിനെ അവര്‍ നേര്‍പ്പിച്ചു….ആ പെരുമഴയിലും വിയര്‍ത്തൊലിക്കുന്ന എന്റെ മനസ്സിനെ ഒരു കാറ്റായി..അവള്‍…ആ മഴ…ഈ മഴ അത് അമ്മയാണ്.. ഇനിയുള്ള ഓരോമഴകളും അത് അമ്മതന്നെ….
ഒരോ മഴക്കും ഞാന്‍ എന്റെമ്മയെ കാണാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കാറുണ്ട്… ഇടക്കിടെ മുറ്റത്തിറങ്ങി ആ മഴയില്‍ കുതിരാറുമുണ്ട്…

വിവാഹമോചനം

സ്ഥലം പൂനയിലെ കോടതി വരാന്ത.തളര്‍ന്ന മിഴികളും വാടിയ മുഖവും പറക്കമുറ്റാത്ത രണ്ട് പൈതങ്ങളുമായി ഒരു വീട്ടമ്മ… കോടതി വരാന്തയില്‍ തന്റെ കേസിന്റെ വിളി കാത്ത് അക്ഷമയായി കാത്ത് നില്‍ക്കുന്നു. എങ്കിലും അവരുടെ മുഖത്ത് ഒരു നിശ്ചയദാര്‍ഡ്യമുണ്ട്. കണ്ടാല്‍ത്തന്നെയറിയാം ഇത് ഒരു പീഡനക്കേസ്സാണ് അതും ഭര്‍ത്രുപീഢനം.
ഇനി ഇന്‍ഡ്യയിലെ ഒരു പെണ്ണിനും ഇങ്ങൊനൊരു ഗതി വരരുത്. തനിക്കും തന്റെ മക്കള്‍ക്കും നീതിലഭിക്കണം. അതിന് ഏതറ്റം വരെപ്പോകാനും അവര്‍ തയാറാണ്. ഭര്‍ത്താവ് എന്ന പരമദുഷടന്‍ തന്റെ എല്ലാ നല്ല ശീലങ്ങളും തച്ചുടച്ചവനാണ്. ഇനി അതിയാന്റെ കൂടെ ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യ. ഇപ്പൊത്തന്നെ പലതിന്റേയും ടച്ച് വിട്ടു പോയി. ഒളിച്ചും പാത്തും ഇനി വയ്യ, തന്റെ മക്കള്‍ക്കും അങ്ങനെതന്നെ.. വിവാഹ മോചനം. അതു മാത്രമല്ല മറ്റു ചില വിധിയും. അത് നേടിയേ പറ്റൂ. ഭാരതമണ്ണിലെ ഈ അവകാശം നിക്ഷേധിക്കപ്പെടുന്ന പതിനായിരക്കണക്കിന് അമ്മമാര്‍ക്ക്, സഹോദരിമാര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി.
ഒടുവില്‍ കേസ്സിന്റെ വിളിവന്നു. സ്ത്രീയുടെ വക്കീല്‍ കഠിനപ്രയത്നം തന്നെ നടത്തുകയാണ്.
യുവറോണര്‍, തങ്ങളുടെ കഷി ഒരു സാധുവാണെന്നും ഭര്‍ത്താവിന്റെ കഠിന പിഢനത്തില്‍ മനം നൊന്താണ് അവര്‍ കോടതിയെ അഭയം പ്രാപിച്കതെന്നും അയാള്‍ വാദിച്ചു.അവരുടെ എന്തവകാശമാണ് അയാള്‍ നിക്ഷേധിച്ചത്?
സീരിയല്‍ കാണാനുള്ള അവകാശം. ഭര്‍ത്താവ് എന്ന ആ പരമദുഷ്ടന്‍ അവരെ സീരിയല്‍ കാണാന്‍ അനുവദിക്കാറില്ലത്രേ!!
മറ്റെന്ത് പരിപാടിയായാലും കാന്തന് നോ പ്രോബ്ലം. പക്ഷേ തന്റെ ഭാര്യയെ സീരിയല്‍ കാണിക്കാന്‍ അനുവദിക്കില്ല എന്ന് ഉറച്ച നിലപാടാണ് ആ മനുഷ്യന്‍ സ്വീകരിച്ചത്. മക്കള്‍ക്കും ഈ നീയമം ബാധകമാണ്. ചുറ്റുവട്ടത്തെ സ്ത്രീകളില്‍ നിന്നും ഓരോ ദിവസത്തേയും കഥകള്‍ കേട്ട് അടുത്ത ദിവസം എന്തായെന്നറിയാനുള്ള ആകാംഷയോടെ നമ്മുടെ കഥാനായിക ഒളിച്ചും പാത്തും ടിവി ഓണ്‍ചെയ്യം. ഗ്രഹനാഥന്‍ അത് കയ്യോടെ പൊക്കുകയും. കേബിള്‍ കണ്‍ക്ഷന്‍ കട്ട് ചെയ്യുകയും ചെയ്യുമത്രേ. സസ്പെന്‍സില്‍ നില്‍ക്കുന്ന ചില ഭാഗങ്ങള്‍ കാണാനുള്ള തന്റെ ജന്മാവകാശം നിക്ഷേധിച്ചതിനെതിരെയാണ് ആ ധീരവനിത കോടതി കയറിയത്. തന്റെ കദനകഥ കേട്ട് കോടതിയും പരിസരവും ആര്‍ത്ത് ചിരിക്കുന്നതാണ് ആ യുവതിക്ക് കാണേണ്ടി വന്നത്. മാത്രമല്ല തന്റെ കുരുന്നുകളും കാലുമാറി അച്ഛനൊപ്പം നിന്നു. വിവാഹമോചനം നല്‍കാന്‍ സാധ്യമല്ലന്നു കോടതിയും പ്രഖ്യാപിച്ചു. മാത്രമല്ല ടിവി സീരിയല്‍ കാണാന്‍ അനുവദിക്കാത്തത് ഒരു കുറ്റമല്ലന്നും കോടതി പ്രസ്താവനയിറക്കി.
നീതി നിക്ഷേധിക്കപ്പെട്ട ആ വനിതക്കു വേണ്ടി ഇതുവരെയും ഒരു സംഘടന രംഗത്തുവന്നിട്ടില്ല. ഈ നാട്ടില്‍ ഈ അക്രമത്തിനെതിരെ ചോദിക്കാന്‍ ആരുമില്ലേ?
ഇനിയേതായാലും അവര്‍ക്ക് റിയാലിറ്റി ഷോ കണ്ട് ജീവിക്കാം. അതിന് ആ ക്രൂരനായ ഭര്‍ത്താവിന്റെ അനുമതിയുണ്ടത്രേ!!

ശ്രീ ശ്രീ രവിശങ്കര്‍ വധശ്രമം: ക്രൈം ഫയല്‍

ബാംഗ്ലൂരിനെ മാത്രമല്ല ആ വാര്‍ത്ത ഞെട്ടിച്ചത് ഇന്‍ഡ്യ മുഴുവന്‍ ഒരു പക്ഷേ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം മണത്തു. പോലീസ്, സെപ്ഷ്യല്‍ സ്ക്വാഡ്, ഇന്റലിജെന്‍സ് എന്ന് വേണ്ട എല്ലാം കിട്ടിയ വെടിയുണ്ടക്ക് പിന്നലെ പാഞ്ഞു. പത്ര സമ്മേളനങ്ങള്‍, വാദപ്രതിവാദങ്ങള്‍, മന്ത്രിസഭാ യോഗങ്ങള്‍ എങ്ങനെ ആകെ കോലാഹലം. ശ്രീ ശ്രീ രവിശങ്കറിനു നേരെ തീവ്രവാദിയക്രമണം. ചാനലുകള്‍ കിട്ടിയ തുമ്പടക്കം (ഒരു കുഞ്ഞു വെടിയുണ്ട ) സംപ്രേക്ഷണം ചെയ്ത് ഇന്‍ഡ്യയുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച തുടങ്ങി. മംഗലാപുരം അപകടത്തിനു ശേഷം തങ്ങള്‍ക്ക് കിട്ടിയ അടുത്ത ആഘോഷം. ഫാഷുകള്‍, സ്റ്റോറികള്‍, ചര്‍ച്ചകള്‍ എന്നു വേണ്ട…പൊടിപൂരം
ദിവസങ്ങള്‍ കഴിഞ്ഞു വെടിവെച്ചയാളെ മാത്രം പിടികൂടാന്‍ നമ്മുടെ കൊടികെട്ടിയ പോലീസ് ഇന്റെലിജന്‍സ് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇവരുടെ പരാക്രമം കണ്ട് വെടിവെച്ചവന്‍ എവിടെയോ ഇരുന്ന് ഊറിച്ചിരിച്ചു,
നമ്മുടെ പോലീസ് വൃത്താന്തങ്ങളില്‍ ഒരു തീവ്രവാദി അക്രമണത്തിനുള്ള സാധ്യത ആരും തള്ളിക്കളഞ്ഞില്ല. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തില്‍ തന്നെ ഒരു ആചാര്യനെതിരെ വെടിയുതിര്‍ക്കാന്‍ അതിര്‍ത്തി കടന്നുള്ള കഠിന പരിശ്രമവും സഹായവും ലഭിച്ചിട്ടുണ്ടാകാം എന്ന് വിദഗ്തര്‍ നിഗമനങ്ങള്‍ നടത്തി. കുറ്റവാളിയുടെ ശ്രമം പരാജയപ്പെടുത്തിയതിന് സര്‍ക്കാരും സുരക്ഷഭടന്മാരും ദൈവത്തിന് നന്ദി പറഞ്ഞു.
മനസ്സിനെ പക്വമാക്കാന്‍ പഠിപ്പിക്കുന്ന ആളെങ്കിലും സ്വാമിക്കും പേടിതോന്നി. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മാത്രമല്ല വെടിയുതിര്‍ത്തവന് അദ്ദേഹം മാപ്പുനല്‍കുന്നുവെന്നും വന്നാല്‍ ശിഷ്യനാക്കാം എന്നൊരു കാച്ചും കാച്ചി.
ഇനിയാണ് കഥയിലെ ക്ലൈമാക്സ്
അവസാനം കഥയിലെ വില്ലനെ അല്ലെങ്കില്‍ ആ തീവ്രവാദിയെ പിടികൂടി…
അടുത്തുള്ള ഒരു ഫാമിലെ കര്‍ഷകന്‍!!!
ഫാമിലെ കര്‍ഷകന് ശ്രീ ശ്രീ രവിശങ്കറിനോടെന്ത് വൈരാഗ്യം?
ഒടുവില്‍ പോലീസ് സത്യം പുറത്തുവിട്ടു. കര്‍ഷകന് കുറേയധികം ആടുകള്‍ ഉണ്ട്. ആ ഫാമില്‍ ഇടയ്ക്കിടെ നായിക്കളുടെ ശല്യം ഉണ്ടായിരുന്നു. ഇത് പെരുകിയപ്പോളാണ് അദ്ദേഹം ഒരു തോക്ക് വാങ്ങിയത്. തന്റെ ആടുകളെ അക്രമിക്കാന്‍ വന്ന നായിക്കളെ ഓടിക്കാന്‍ ആദ്ദേഹം ആകാശത്തേക്ക് വെടിവെച്ചു. ഉയര്‍ന്ന വെടിയുണ്ടക്ക് താഴാന്‍ കണ്ടത് ശ്രീ ശ്രീ യുടെ സമ്മേളന നഗരി. വെടിയുണ്ടയുടെ ചൂട് തട്ടി ഒരുത്തന്റെ തുട അല്പ്പം പൊള്ളി.
മനപ്പൂര്‍വ്വമല്ലാത്തതിനും തോക്കിന് ലൈസന്‍സ് ഉള്ളതിനാലും പോലീസ് കേസ്സ് ഉടന്‍ തന്നെ ക്ലോസ്സ് ചെയ്യും.
മലപ്പുറം കത്തി, വടിവാള്‍, കഠാര, ട്രാന്‍സിസ്റ്റര്‍ ബോബ് അവസാനം പവനായി ശവമായി!!!

‘അവളുടെ രാവുകള്‍’ വീണ്ടും

എഴുപതുകളില്‍(1978) തീയറ്ററുകളിലേക്ക് നമ്മുടെ യുവത്വത്തെ വലിച്ചടുപ്പിച്ച അവളുടെ രാവുകള്‍ ഇതാ വീണ്ടും. കഥ എഴുപതുകളിലാണങ്കിലും ‘രാഗേന്ദു കിരണങ്ങള്‍’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഇപ്പോളും രോമാഞ്ചമുണ്ടാകാറുണ്ട്. ഒരു നായകന്‍, ഒരു നായിക പിന്നെ ഒരു വില്ലന്‍, വില്ലനെ തോല്പിച്ച് നായികയെ നായകന്‍ സ്വന്തമാക്കുന്നു. മോമ്പോടിക്ക് വില്ലന്റെ വക സഹനടിമാരെ റേപ്പ് ചെയ്യുന്ന സീനും. പിന്നെ കുടുംബ സദസ്സുകളേയും അപ്പൂപ്പനമ്മൂമ്മമാരേയും ഭക്തിയിലാറാടിക്കാന്‍ കുറച്ച് പുരാണ സിനിമകളും . ഇതൊക്കെയായിരുന്നു അന്നത്തെ ഒട്ടുമുക്കാല്‍ സിനിമകളുടേയും ഉള്ളടക്കം. എന്നാല്‍ ഇതൊന്നുമല്ല ഇനിയും ധാരാളം കഥകള്‍ പറയാനുണ്ട് എന്നുപറഞ്ഞ് മുന്നോട്ടു വന്ന വ്യക്തിയാണ് ഐവി ശശി. അക്കാലത്ത് എന്തും അഭിനയിക്കാന്‍ തന്റേടം കാണിച്ച് നായികമാരില്‍ ഒരാളായിരുന്ന് സീമ തന്നെയായിരുന്നു അവളുടെ രാവുകളിലെ നായിക. അങ്ങനെ അവളുടെ രാവുകളില്‍ ‘രാജി ‘ എന്ന കഥാപാത്രത്തെ സീമ അനശ്വരമാക്കി. ഇവിടെ നായകന്മാരില്ല അതുകൊണ്ട് തന്നെ വില്ലന്മാരും. ആകെ മൊത്തം റ്റോട്ടല്‍ ഒരു ‘രാജി’മയം!!. ഇനിയുമുണ്ട് അവളുടെ രാവുകള്‍ക്ക് പ്രത്യേകതകള്‍ കേരളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കേറ്റ് നേടുന്ന ആദ്യ ചിത്രവും അവളുടെ രാവുകള്‍ തന്നെയായിരുന്നു. മാത്രമല്ല ഹിന്ദിയുള്‍പ്പടെ ധാരാളം ഭാഷകളിലേക്ക് സിനിമ മൊഴിമാറ്റവും ചെയ്യപ്പെടുന്നു.
അങ്ങനെ വിവിധ കഥകള്‍ പറഞ്ഞ് കഥകള്‍ പറഞ്ഞ് മലയാള സിനിമ പിടീച്ചു നിന്നു. അങ്ങനെ അത് വളര്‍ന്ന് പടന്ന് പന്തലിച്ച് (സിനിമ അല്ല, സംഘടനകള്‍ )ഇന്ന് തീവ്രവാദ സംഘടനകള്‍ വരെയായി.
ഇപ്പോള്‍ വീണ്ടും അവളുടെ രാവുകള്‍ ചിത്രീകരിക്കുന്നു. അവളുടെ രാവുകളല്ല മറിച്ച് അവളുടെ രാവുകളുടെ രണ്ടാം ഭാഗം. ഇത്തവണ രാജിയായ് എത്തുന്നത് ശ്വേതാമേനോന്‍ ആണ്. പാലേരിയെ ചീരുവിനെ അനശ്വരമാക്കിയ ശ്വേത. മലയാള സിനിമയിലെ ഒരു പ്രമുഖവിഭാഗം തന്നെ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കവിയൂര്‍ പൊന്നമ്മ, വിജയ രാഘവന്‍ (സോമന് പകരം), ജനാര്‍ദ്ദനന്‍, ജഗതി, മാമുക്കോയ (കുതിരവട്ടം പപ്പുവിന് പകരം)…
ഓലമേഞ്ഞ തീയേറ്ററുകള്‍ക്ക് മുന്നില്‍ ടിക്കറ്റിനായ് ഇടിക്കുന്ന യുവാക്കളും, തലയില്‍ മുണ്ടുമായി കയറുന്ന മധ്യവയസ്കരും ചില അപ്പൂപ്പന്‍മാരും ഓലമേഞ്ഞ തീയറ്ററുകള്‍ അപ്രത്യക്ഷമായതോടുകൂടി നമുക്ക് നഷ്ടമായി. ഈ സിനിമയോടുകൂടി നമുക്ക് അത് തിരികെ ലഭിക്കുമോ എന്ന് ജൂണ്‍ അവസാനത്തോടെ അറിയാം. ഒരു പക്ഷേ ഇത് വിജയിച്ചാല്‍ ഇനിയും ചില ‘ഷക്കീല’ ട്രന്റുകള്‍ മലയാളത്തില്‍ രൂപപ്പെട്ടേക്കാം…

കേട്ട് നോക്കൂ…

പ്രഭാഷണം ഒരു കലയാണ്. ചിലര്‍ സദസ്യരെ പിടിച്ചിരുത്തും, മറ്റു ചിലര്‍ സദസ്യരെ കൊലക്കു കൊടുക്കും. “ഇനി ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല” എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു മെഗാ പ്രസംഗം തന്നെ ചിലര്‍ നടത്തും.
എന്നാല്‍ നമ്മുടെ കേരളത്തിലെ ചിലരുടെ പ്രസംഗങ്ങള്‍ ഓരോ നിമിഷവും ആസ്വാദകരമാണ്. മന്ത്രി ജി. സുധാകരകന്‍, ആര്‍. ബാലകൃഷ്ണ പിള്ള എന്നിവര്‍ തന്നെ ഉദാഹരണം.
ആര്‍. ബാലകൃഷ്ണ പിള്ള എന്‍.എസ്സ്. എസ്സ് താലൂക്ക് യൂണിയന്‍ സമ്മേളനത്തില്‍ നടത്തിയ പ്രസംഗങ്ങളുടെ ചില ഭാഗങ്ങള്‍ കേട്ടു നോക്കൂ……
ഇടക്കിടെയുള്ള സദസ്സ്യരുടെ കമന്റുകളും ശ്രദ്ധിക്കുക…
( നായന്മാര്‍ അഴിമതിക്കേസിലും പീഢനക്കേസിലും, തട്ടിപ്പ്, വെട്ടിപ്പ് എന്നീക്കേസ്സുകളിലും പ്രതികള്‍ അല്ല എന്നു പറയുമ്പോള്‍ ആരൊ എടമലയാര്‍, പാമോയിലിന്‍ എന്നൊക്കെ വിളിച്ചു പറയുന്നതു കേള്‍ക്കാം)