ഗുരു

എല്ലാ ശനിയാഴ്ച രാത്രികളിലും എന്തെങ്കിലും സിനിമ കണ്ട് അതിനെക്കുറിച്ച് ചിന്തിച്ച് കിടക്കുക പതിവാണ്… വളരെക്കാലമായി ഒരു നല്ല സിനിമ കണ്ടിട്ട് . ചെറിയ പ്രായത്തിലെന്നോ കണ്ട് ഇന്നും മനസ്സില്‍ ചില ഏടുകള്‍ മങ്ങി മറഞ്ഞ് കിടക്കുന്ന സിനിമകളില്‍ ഒന്നാണ് ഗുരു.. വാക്കാണ് സത്യം സത്യമാണ് ഗുരു, ഗുരുവാണ് ദൈവം ഈ വാക്കുകള്‍ ചെറിയ പ്രായത്തില്‍ തന്നെ മനസ്സില്‍ മായാതെ കിടന്നു….അപ്പോള്‍ മനസ്സിലേക്ക് സത്യങ്ങള്‍ പകരാത്തവര്‍ ഗുരുക്കന്മാരല്ലേ… ആകാം കാരണം അവര്‍ പറഞ്ഞ തെറ്റിലും കാണും പഠിക്കാന്‍ നൂറു നൂറു കാര്യങ്ങള്‍…
സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി പല സൈറ്റുകളില്‍ പരതി. എങ്ങുമില്ല… അവസാനം യൂട്യൂബില്‍ അത് ഞാന്‍ കണ്ടെത്തി…
ഒരോ ഭാഗങ്ങളായി കാണാന്‍ തുടങ്ങി…
കിടക്കക്ക് അരികില്‍ നിവര്‍ത്തു വെച്ച ലാപ്പ് ടോപ്പിലെ വെട്ടം കണ്ണുകള്‍ക്ക് അസ്സഹിനീയമായി തോന്നിയപ്പോള്‍ ഞാന്‍ കുറച്ചു നേരം കണ്ണുകളടച്ച് എന്റെ ഗുരുക്കന്‍മാരെ മനസ്സിലോര്‍ത്തു…
എന്നും ശകാരിച്ച് അടിച്ചിരുന്ന ഏലിയാമ്മ ടീച്ചറിനെ… സ്നേഹം വാരിക്കോരിത്തന്ന ഗ്രേസ്സി ടീച്ചറിനെ…കൂട്ടുകാരിയെപ്പോലെ ആയ പൊന്നമ്മ ടീച്ചറിനെ… അമ്മയേക്കാള്‍ സ്നേഹം തന്ന ശ്യാമള ടീച്ചറിനെ… കോളേജിലെത്തിയപ്പോളാണ് മറ്റൊരു തരക്കാരായ അദ്ധ്യാപകരെ കണ്ടത്.. അവിടെ ഗുരു ശുഷ്യ ബന്ധങ്ങളില്ല… (പൂര്‍ണ്ണമായി വംശനാശം സംഭവിച്ചിട്ടില്ല…) കിട്ടുന്ന കാശിന് ജോലിചെയ്യുന്ന , പ്രൊഫഷണല്‍സ് എന്ന് അവകാശപ്പെടുന്ന കുറേ അദ്ധ്യാപകര്‍…ജീവിതത്തെ മൊഡ്യൂളുകളായി തിരിച്ച് ലെസ്സണ്‍ പ്ലാനുകള്‍ തയാറക്കിയവര്‍… പ്രണയത്തെ ആഭാസമായി നിര്‍വ്വചിച്ചവര്‍…ഒരോ സംസ്കാരങ്ങളെ പുശ്ചത്തോടെ കാണുന്നവര്‍. ലൈബ്രറിയുടെ മൂലകളില്‍ വളര്‍ച്ചയെ കെട്ടിയിട്ടവര്‍..പരസ്പരം ചെളികോരി ഏറിയുന്നവര്‍ ‍… ഉയര്‍ന്ന സ്ഥാനങ്ങള്‍ക്കായി ഉന്നതങ്ങളില്‍ പോയി പാദസേവ ചെയ്യുന്നവര്‍…അങ്ങനെ അങ്ങനെ…
അവിടെ വിദ്ധ്യാര്‍ത്ഥികള്‍ വരുന്നു എന്തോ പഠിക്കുന്നു…പഠനത്തിനൊടുവില്‍ ആ അദ്ധ്യാപകന്റെ പേരു പോലും അറിയാതെ പോകുന്നു.
എന്നക്കയോ എനിക്ക് എന്റെ ഗുരുക്കന്മാരില്‍ ചിലരുമായി ആശയ സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടാതായി വന്നു.. ഒഴിവാക്കേണ്ടിയിരുന്ന ഒന്ന്… അതില്‍ ഒന്ന് ഗണിത ശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന് ഞങ്ങളുടെ ഒരു മാഷ്…ദാമോദരന്‍ മാഷ്.. എന്നും എനിക്ക് അദ്ദേഹത്തിനോട് നേരിട്ട് മാപ്പ് ചോദിക്കണം എന്നുണ്ട്. മനസ്സിലെ ഈഗോയോ… അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചതിലോ അത് നീണ്ടുനീണ്ടു പോയ്..
അദ്ദേഹത്തെ കാണുമ്പോള്‍ എന്നും മനസ്സില്‍ ഒരു നൂറ് തവണ ഞാന്‍ മാപ്പ് ചോദിക്കും…എങ്കിലും ഇനി കാണുമ്പോള്‍ (സിനിമയുടെ ഹാങ്ങോവര്‍ ആയിരിക്കാം..)അദ്ദേഹത്തിനോട് സംസാരിക്കണം.. ഞാന്‍ തീരുമാനിച്ചുറച്ചു…
വീണ്ടും സീനിമയിലേക്ക് ഞാന്‍ ശ്രദ്ധ തിരിച്ചു…നേരം ഏകദേശം രാത്രി പതിനൊന്നു മണി… പെട്ടന്നാണ് എനിക്ക് സഹപാഠിയുടെ ഒരു മെസ്സേജ് വന്നത്..”ദാമോദരന്‍ സാര്‍ പാസ്സ്ഡ് എവേ…” ഇതായിരുന്നു ഉള്ളടക്കം… എന്റെ സങ്കടം കേള്‍ക്കാനോ മാപ്പ് തരാനോ ഇനി അദ്ദേഹം ഇല്ല… ഗണിതത്തിന്റെ കുടുക്കുകള്‍ പാതിവഴിയില്‍ അഴിച്ചിട്ട് അദ്ദേഹം യാത്രയായ്..കാലത്തിന്റെ കണക്കുകള്‍ക്ക് തെറ്റാന്‍ വയ്യല്ലോ… ഞാന്‍ സ്മരിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് അറിഞ്ഞുകാണുമോ…? ആ അത്മാവ് എന്നോട് ഒന്നു പുഞ്ചിരിച്ചുകാണുമോ? അതോ ജീവിതകാലം മുഴുവന്‍ ആ ശാപം അല്ലെങ്കില്‍ കുറ്റബോധം എന്റെ പിന്നാലേ കാണുമോ..?
ചിന്തകളില്‍ നിന്ന് എന്നെ ഉണര്‍ത്തി വീണ്ടും ഞാന്‍ കാത്തിരുന്ന വാക്കുകള്‍ എന്റെ കാതിന്റെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു…
“വാക്കാണ് സത്യം…സത്യാമാണ് ഗുരു… ഗുരുവാണ് ദൈവം…”

പ്രതിസന്ധി

ഇന്നലെ
‌‌‌‌‌‌‌‌‌‌‌‌‌————
ജന്മനാ എനിക്കൊരു മനസ്സുണ്ടായിരുന്നു. അമ്മതന്‍ വാക്കുകളും മുത്തശ്ശിയുടെ കഥകളും അവയ്ക്ക് വളമേകി.. ആ വളക്കൂറില്‍ എന്റെ മനസ്സ് വളര്‍ന്നു. തഴച്ച് തന്നെ… ജീവിതത്തില്‍ ഓരോ പ്രതിസന്ധി വരുമ്പോളും എന്റെ ചങ്ങാതി പറഞ്ഞു..ഇതൊക്കെ മനസ്സിന് കരുത്തേകും..നമുക്കൊരിക്കലും തളരേണ്ടി വരില്ല…. പ്രതിസന്ധി തന്ന ദൈവത്തിന് ഞാന്‍ നൂറായിരം നന്ദി പറഞ്ഞു. ആ പ്രതിസന്ധികള്‍ മനസ്സിന്റെ പേശികള്‍ക്ക് ബലമേകുമത്രേ!!
കാലങ്ങള്‍ കഴിഞ്ഞു… വായനയുടെ തണലില്‍ മനസ്സ് ഒരു യുവാവായി… തിളച്ച രക്തത്തെയാണല്ലോ അവന് ഒരോ നിമിഷവും നേരിടേണ്ടി വരുന്നത്… തിന്മകള്‍ കാണുമ്പോള്‍ അവന്‍ തിളക്കും.. തിളച്ചു മറിയും.
ഇന്ന്
——-
ചങ്ങാതിക്ക് മുഴുഭ്രാന്താണ്.. ഇന്നലെ അവന്‍ ഒരു പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അവന്‍ രക്ഷപെട്ടു. എന്റെ ജീവിതത്തേക്കാള്‍ എത്ര ശോഭനമാണ് അവന്റേത്. എന്റെ ചുറ്റും ആള്‍ക്കാര്‍ മൂക്കു പൊത്തി മലം തിന്നുന്നു. അല്ല അവരെ ആരൊക്കെയോ ചേര്‍ന്ന് തീറ്റിക്കുന്നു. അവര്‍ക്കത് വളരെ ആസ്വാദ്യകരമാണ്. ഞാന്‍ കണ്ണുകള്‍ പൊത്തി ചിരിക്കുകയാണ്. ചിലര്‍ അമ്മയെ വിറ്റ് കാശാക്കുന്നു. അവര്‍ക്കാണ് ഈ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം, പദവി. “പ്രതികരിക്കണം” ആ ചിന്ത മുളക്കുന്നിടത്തു തന്നെ വാടുന്നു. വയ്യ… !!ഒന്നുകില്‍ സത്വം വിറ്റ് മലം തിന്ന് സാധാരണക്കാരനായി ജീവിക്കാം. അല്ലങ്കില്‍ അമ്മപെങ്ങമാരെ വിറ്റ് വലിയ ആളാകാം. ഇതുമല്ലെങ്കില്‍ എല്ലാ പരിഹാസവുമേറ്റു വാങ്ങി,പഴഞ്ചനായി… തളര്‍ന്ന് ഒരു മൂലയിലൊതുങ്ങാം… മനസ്സ് വീണ്ടും ഒരു പ്രതിസന്ധിയിലാണ്…